
ചെന്നൈ: ഡിഎംകെയെ കുരുക്കിലാക്കി വീണ്ടും ജോലിക്ക് കോഴ. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ ജോലിക്ക് കോഴ എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം മുതൽ 35 ലക്ഷം വരെ രൂപ വാങ്ങി നിയമനം നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. മുഖ്യമന്ത്രി സ്റ്റാലിനാണ് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കെടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. 2538 തസ്തികകളിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ വാങ്ങി നിയമനം നടത്തി. അസി.എഞ്ചിനിയർ, ടൌൺ പ്ലാനിങ് ഓഫീസർ, ജൂനിയർ എഞ്ചിനിയർ, ശുചീകരണ വിഭാഗം ഇൻസ്‌പെക്ടർ തസ്തികകളിൽ ആണ് നിയമനം നടത്തിയത്. ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ആണ് നിയമന ഉത്തരവ് കൈമാറിയത്. മുനിസിപ്പൽ ഭരണമന്ത്രിയും ഡിഎംകെയിൽ അതിശക്തനുമായ കെ.എൻ.നെഹ്‌റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്‌ഡിൽ തെളിവുകൾ കിട്ടിയെന്ന് ഇഡി വെളിപ്പെടുത്തുന്നു. സെന്തിൽ ബാലാജി അറസ്റ്റിൽ ആയതും ജോലിക്ക് കോഴ കേസിൽ ആണ്.