
ദില്ലി: ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴ വിരുന്നിൽ പൂർണമായും വിളമ്പിയത് വെജിറ്റേറിയൻ ഭക്ഷണം. ഇന്ത്യയുടെ പരമ്പരാഗത രുചികളും പോഷകസമൃദ്ധമായ മില്ലറ്റ് വിഭവങ്ങളും ഉൾപ്പെടുത്തി പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണമാണ് വിരുന്നിൽ വിളമ്പിയത്. ഭാരതീയ പാചകകലയുടെ വൈവിധ്യവും തനിമയും ലോകനേതാക്കൾക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് മെനു ക്രമീകരിച്ചത്.
സ്റ്റാർട്ടേർസ് ആയി ഗുജറാത്തി ശൈലിയിലുള്ള 'ഖാണ്ട്വി മിൽ ഫ്യൂയിൽ', കൂൺ ഉപയോഗിച്ച് തയ്യാറാക്കിയ 'ഖുംബ് ഗലൗട്ടി' എന്നിവയാണ് വിളമ്പിയത്. മെയിൻ കോഴ്‌സിൽ നോർത്ത് ഇന്ത്യൻ വിഭവമായ പനീർ ലബബ്ദാർ, ഹിമാലയൻ മോറെൽ കൂണും ആസ്പരാഗസും ചേർത്ത 'ഗുച്ചി മാർമിക്', തെന്നിന്ത്യൻ ശൈലിയിലുള്ള 'കാരറ്റ് ബീൻ പൊരിയൽ', 'തക്കാളി ബെല്ലെ സാറു' (പരിപ്പ്-തക്കാളി സൂപ്പ്), സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത 'മില്ലറ്റ് പുലാവ്', ബീറ്റ്‌റൂട്ട് റൈത്ത, വിവിധ തരം ഇന്ത്യൻ പലഹാരങ്ങളും ഉൾപ്പെട്ടിരുന്നു. മധുരപലഹാരങ്ങളായി ഓൾഡ് ഡൽഹി ശൈലിയിലുള്ള 'ഫ്രൂട്ട് ക്രീമും ജിലേബിയും', മുൾബെറിയും തങ്കരേണുക്കളും ചേർത്ത 'ഷാഹ്തൂത് ഫിർണി' എന്നിവയും അതിഥികൾക്കായി ഒരുക്കിയിരുന്നു.
വിരുന്നിൽ പങ്കെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാർക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. എന്നാൽ ദില്ലി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങൾക്ക് യാത്ര തടസ്സപ്പെടാതിരിക്കാനും വൻ വി.ഐ.പി വാഹനവ്യൂഹങ്ങൾ പൂർണ്ണമായും ഒഴിവാക്കി. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരൊറ്റ പ്രത്യേക ബസിലാണ് വിരുന്ന് നടന്ന വേദിയിലേക്ക് എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam