ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ഹോട്ടലിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് പൈലറ്റിനെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ദില്ലി: ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകറിനെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സെപ്റ്റംബർ 10-നാണ് സണ്ണി അസൽദേകർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ തൊട്ടടുത്ത ദിവസം ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ പോയി നോക്കിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 194 പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

മുൻപ് എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേകർ ഏതാനും മാസങ്ങൾ മുൻപാണ് എയർ ഇന്ത്യയിലേക്ക് മാറിയത്. പൈലറ്റിന്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ എയർ ഇന്ത്യ, ഇദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈ വിഷമ ഘട്ടത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അറിയിച്ചു.