
ദില്ലി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും മുതിർന്ന നേതാവ് തള്ളി. വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണം എന്ന ക്രൈസ്തവ പുരോഹിതൻ്റെ പ്രസ്താവന അംഗീകരിക്കാൻ ആവില്ലെന്നും ബൃന്ദ പ്രതികരിച്ചു.
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് കാന്തപുരം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ പറഞ്ഞത്. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.
സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശമാണ് മാർത്തോമസഭാ വൈദിക ട്രസ്റ്റി നടത്തിയത്. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞത്. വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam