
ദില്ലി: ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. 72 മണിക്കൂറിനുള്ളിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകി.
ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിൻറെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. മന്ത്രി കപിൽ മിശ്രയടക്കം ബിജെപി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് ഇയാൾ പറഞ്ഞത് ചർച്ചയായതോടെയാണ് പാറ്റകൾ വീണ്ടും തെരുവിലിറങ്ങിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേൽപ്പിച്ചിട്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി സിജെപി പ്രവർത്തകർ പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നതോടെ ദില്ലിയിൽ വീണ്ടും സംഘർഷത്തിന് സാധ്യതയേറി.
സിജെപി നേതാക്കളായ അഷുതോഷ് രൻഗ, സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥി നേതാവ് നിഷുവിനും പിതാവിനും ഒപ്പം പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ അകത്തേക്ക്. പിന്നാലെ ചന്ദ്രശേഖർ ആസാദ് എംപിയും, പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കളും എത്തി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത് പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്, മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ച് പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. വധശ്രമത്തിനും എസ്‍സി- എസ്ടി വിഭാഗത്തിന് എതിരായ അതിക്രമത്തിനും കേസ് എടുക്കാമെന്ന് ഒടുവിൽ പൊലീസ് സമ്മതിച്ചു. അറസ്റ്റിന് മൂന്നു ദിവസത്തെ സമയമാണ് പൊലീസ് ചോദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam