ലോകനാദത്തിന്റെ വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ രണ്ട് കെട്ടിടങ്ങൾ, നാല് പുരയിടങ്ങൾ, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. ഇതെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് എസിബിയുടെ കണ്ടെത്തൽ.

തിരുപ്പതി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരുമല തിരുപ്പതി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ. തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസറായ എം. ലോകനാദത്തെയാണ് സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോ(എസിബി) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ലോകനാദത്തിന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും എസിബി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന് പിന്നാലെ വ്യാഴാഴ്ചയാണ് ലോകനാദത്തെ എസിബി കസ്റ്റഡിയിലെടുത്തത്.

ലോകനാദത്തിന്റെ വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ രണ്ട് കെട്ടിടങ്ങൾ, നാല് പുരയിടങ്ങൾ, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. ഇതെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് എസിബിയുടെ കണ്ടെത്തൽ. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നെല്ലൂർ എസിബി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതിനിടെ, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിലായതിന് പിന്നാലെ പകരം ഉദ്യോ​ഗസ്ഥനെ നിയമിക്കാനുള്ള നീക്കങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവങ്ങളും മറ്റും നടക്കുന്ന സമയമായതിനാൽ എത്രയുംവേ​ഗം പകരം ആളെ നിയമിക്കാനാണ് അധികൃതരുടെ തീരുമാനം.