കർണാടകയിൽ സസ്പെൻസ്, യെദിയൂരപ്പ തുടരുമോ? നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു

By Web TeamFirst Published Jul 26, 2021, 9:27 AM IST
Highlights

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജി വയ്ക്കുമോ? യെദിയൂരപ്പ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങൾ നടത്തുന്ന ഇന്ന് പരിപാടികൾക്ക് ശേഷം അറിയാം മുതിർന്ന നേതാവിന്‍റെ രാഷ്ട്രീയഭാവി. 

ദില്ലി/ ബെംഗളുരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പയെ മാറ്റുമോ എന്ന കാര്യത്തിൽ അവസാനനിമിഷം വരെ സസ്പെൻസ് നിലനിർത്തി ബിജെപി കേന്ദ്രനേതൃത്വം. യെദിയൂരപ്പ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങൾ നടത്തുന്ന ഇന്ന് പരിപാടികൾക്ക് ശേഷം അറിയാം മുതിർന്ന നേതാവിന്‍റെ രാഷ്ട്രീയഭാവി. അവസാനനിമിഷവും ചർച്ചകൾ സജീവമാണ്. മുതിർന്ന ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെ ദില്ലിക്ക് വിളിപ്പിച്ചു. ഇന്നലെ ഖനിമന്ത്രി മുരുകേഷ് നിരാനിയെയും ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. 

അതേസമയം, സർക്കാരിന്‍റെ രണ്ട് വർഷത്തെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് യെദിയൂരപ്പ. ഇതിനായി വിധാൻ സൗധയിൽ ഇന്ന് പ്രത്യേക ചടങ്ങ് നടക്കും. സർക്കാരിന്‍റെ പ്രവർത്തന റിപ്പോർട്ട് യെദിയൂരപ്പ അവതരിപ്പിക്കും. സർക്കാരിന്‍റെ പ്രവർത്തനം ജനം വിലയിരുത്തുമെന്ന് യെദിയൂരപ്പ പറയുന്നു. 

അതേസമയം, അധികാരത്തിൽ യാതൊരു ഗ്യാരന്‍റിയുമില്ലെന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ യെദിയൂരപ്പ നടത്തിയിരുന്നു. ''ഇതുവരെ ഒരു സന്ദേശവും കേന്ദ്രനേതൃത്വത്തിൽ നിന്ന് വന്നിട്ടില്ല. രാവിലെ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ ചടങ്ങുകൾ വിധാൻ സൗധയിൽ നടക്കും. രണ്ട് വർഷത്തെ നേട്ടങ്ങൾ ഞാനവതരിപ്പിക്കും. അതിന് ശേഷം, എന്ത് സംഭവിക്കുമെന്ന് നിങ്ങളോട് പറയാം'', യെദിയൂരപ്പ പറഞ്ഞു.

''അവസാനനിമിഷം വരെ ജോലി ചെയ്യാൻ തന്നെയാണ് എന്‍റെ തീരുമാനം. രണ്ട് മാസം മുമ്പ് തന്നെ, എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞതാണ്. അത് തന്നെ ആവർത്തിക്കുന്നു. ഇതുവരെ കേന്ദ്രനേതൃത്വത്തിൽ നിന്ന് എനിക്ക് സന്ദേശങ്ങളൊന്നും കിട്ടിയിട്ടില്ല. അങ്ങനെ എന്തെങ്കിലും സന്ദേശം കിട്ടിയാൽ, തുടരാനാവശ്യപ്പെട്ടാൽ ഞാൻ തുടരും. അതല്ലെങ്കിൽ ഞാൻ രാജി വച്ച്, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. രാവിലെയോടെ സന്ദേശം എത്തിയേക്കും'', എന്ന് യെദിയൂരപ്പ. 

ഈ മാസം ആദ്യവാരം ദില്ലിക്ക് പോയ യെദിയൂരപ്പ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിർന്ന നേതാക്കളെയും കണ്ടിരുന്നു. പാർട്ടിക്ക് അകത്ത് നിന്ന് തന്നെ യെദിയൂരപ്പയ്ക്ക് എതിരെ ശക്തമായ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യെദിയൂരപ്പയല്ല, പകരം ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങൾ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചിരുന്നു. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങൾ ഉയർന്നതോടെ, ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. 

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. നിർണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിർത്തണം. 

2019 ജൂലൈയിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വർഷമായി അധികാരത്തിൽ തുടരുകയാണ്. എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി പി യോഗേശ്വർ, എംഎൽസി എ എച്ച് വിശ്വനാഥ് എന്നിവർ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകൾ നടത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തുന്നത് തുടർന്നു. യെദിയൂരപ്പയല്ല, ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും നിഴൽ നേതാവിനെപ്പോലെ നടത്തുന്നതെന്നും യത്നാൽ അടക്കമുള്ളവർ ആരോപിക്കുന്നു. 

എന്നാൽ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം. 

അതേസമയം, സമുദായഭേദമന്യേ സൗമ്യസമീപനമുള്ള യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നാണ് പാർട്ടിക്കകത്തെ വാദം, മന്ത്രിസഭയിലും പൂര്‍ണ അഴിച്ചുപണിക്കാണ് നീക്കം.

click me!