
ബെംഗളൂരു: സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ കർണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിർദ്ദേശിച്ചുവെന്നാണ് വിവരം. എന്നാൽ ഈ നീക്കത്തിനെതിരെ എതിർപ്പുമായി എംഎൽഎമാർ രംഗത്തെത്തിയിട്ടുണ്ട്.
യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബി വൈ വിജയേന്ദ്ര. കർണ്ണാടക ബിജെപി വൈസ് പ്രസിഡൻ്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്. ശിവമോഗ എംപിയും യെദിയൂരപ്പയുടെ മൂത്ത മകനുമായ ബി വൈ രാഘവേന്ദ്രയേക്കാൾ അച്ഛനിൽ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കർണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജിവച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദിയൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയായിരുന്നു രാജി.
യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും ബി എസ് യെദയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ദില്ലിയിൽ നിന്ന് ആരെങ്കിലും സമ്മർദം ചെലുത്തിയിട്ടില്ല താൻ മുഖ്യമന്ത്രിപദം രാജിവച്ചതെന്ന് ബി എസ് യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വളരെ നാളായി രാജിയെക്കുറിച്ച് ആലോചിക്കുകയാണെന്നും പുതിയ ആളുകൾക്ക് അവസരം നൽകാൻ സ്വയം വഴിമാറിയതാണെന്നുമായിരുന്നു യെദിയൂരപ്പയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam