
ദില്ലി: കൃത്യം 11 മണിയോടെ ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റാകും നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. സമ്പദ്‌വ്യവസ്ഥയെ പിടിച്ച് നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബജറ്റ് ആരംഭിച്ചത്. രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും കർത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിതെന്നും ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കർത്തവ്യം എന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നീ മൂന്ന് നയങ്ങളില്‍ ഊന്നിയുള്ളതാണ് ബജറ്റ്. തുടര്‍ച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി പ്രഖ്യപിച്ചിട്ടുണ്ട്. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്, സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി, നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ എന്നീ പ്രഖ്യാപനങ്ങളാണ് തുടക്കത്തില്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി പ്രഖ്യാപിച്ചു. കൂടാതെ കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടിയും വിലയിരുത്തി. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴിക്കും പദ്ധതി പ്രഖ്യാപിച്ചു.
പുതുതായി 7 അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചു
മുംബൈ - പൂണെ
പൂണെ - ഹൈദരാബാദ്
ഹൈദരാബാദ് - ബെംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബെംഗളൂരു
ദില്ലി - വാരാണസി
വാരാണസി - സിലിഗുരി എന്നീ ഇടനാഴികളാണ് പ്രഖ്യാപിച്ചത്. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പ്രഖ്യാപനങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam