
ദില്ലി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമുള്ളതാണ് ഹർജികൾ. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam