
ജമ്മു: ജമ്മു കശ്മീരിലെ പഹൽഗാമിൽ, ഐടിബിപി (ITBP) ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ക്ഷ ഐടിബിപി ജവാന്മാരും ജമ്മു കശ്മീർ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരിച്ചത്. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ 8 ജവാന്മാരെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അനന്ത് നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് രണ്ട് തവണ മറിഞ്ഞ് നദിയുടെ കരയിൽ പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും, പൊലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി അതിർത്തി രക്ഷാ സേന (BSF) ഹെലികോപ്റ്റർ അയച്ചിരുന്നു. അപകടത്തിൻറെ കാരണത്തെ കുറിച്ച് ഐടിബിപി അന്വേഷണം നടത്തും.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാങ്ങൾക്കൊപ്പമാണ് താനെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ധീര സൈനികരുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മനോജ് സിൻഹ പറഞ്ഞു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സാ സഹായവും എത്തിക്കാൻ നിർദേശം നൽകിയതായി ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ബസ് വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam