
ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് നാല് പേരുടെയും മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.
ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീടിന്‍റെ ഒന്നാം നിലയിലെ മുറിയിലെത്തി ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് പൊലീസ് കുറിപ്പ് കണ്ടെടുത്തു. 'എന്‍റെ അവസാന ആഗ്രഹങ്ങൾ' എന്ന പേരിൽ ചില അഭ്യർത്ഥനകൾ കുറിപ്പിലുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സെക്കന്‍റ് ഹാൻഡ് വാഹന വിൽപ്പന നടത്തിയിരുന്ന, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഹരീഷ്. ഇയാളുടെ രണ്ട് സ്ഥലങ്ങൾ അടുത്ത കാലത്ത് ബാങ്ക് ജപ്തി ചെയ്തിരുന്നു. തന്‍റെ പേരിലുള്ള സ്വത്തിനെ കുറിച്ചും കടങ്ങളെ കുറിച്ചും ഹരീഷ് വിശദമായി കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദാരുണമായ ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഹുൻസൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam