ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് തൂണിൽ കെട്ടിയിട്ടും ലാത്തികൊണ്ടും പോലീസ് പ്രതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിനിടെ മർദ്ദിച്ച് പൊലീസ്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് വാഹനത്തോട് ചേർത്ത് പിടിച്ച് ലാത്തി കൊണ്ടാണ് മർദ്ദിച്ചത്. നടക്കാൻ പോലും ആവാത്ത നിലയിലാണ് കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതി എത്തിയത്. യൂണിഫോം ധരിച്ച പൊലീസുകാരനായിരുന്നു മർദ്ദിച്ചത്. കയർ ഉപയോഗിച്ച് ബസ് സ്റ്റാൻഡിലെ തൂണിൽ കെട്ടിയിട്ടും ഫൈസലിനെ പൊലീസ് മർദ്ദിച്ചു. നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴായിരുന്നു പൊലീസിന്റെ മൂന്നാം മുറ. തെളിവെടുപ്പിൽ ഏറിയ പങ്കും ലാത്തികൊണ്ട് യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗുജറാത്തിലെ ഭാവ് നഗറിലാണ് സംഭവം. ഫൈസൽ എന്ന ഖാട്കി ലഖാനി എന്ന യുവാവാണ് കാജൽ ബെൻ എന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംശയത്തെ തുടർന്നായിരുന്നു കാജലിനെ അടിച്ചും ചവിട്ടിയും കൊലപെടുത്തിയത്. ഗുജറാത്തിലെ ഭാവ്നഗർ എസ്.ടി. ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. ക്രൂരമായ മർദ്ദനമേറ്റ നാൽപ്പതുകാരിയായ സ്ത്രീ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സെപ്റ്റംബർ 3ന് ഉച്ചതിരിഞ്ഞ് നടന്ന ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഫുട്പാത്തിൽ കാജൽബെൻ ബറയ്യ എന്ന സ്ത്രീയോടൊപ്പം ലിവിങ്-ഇൻ പങ്കാളിയായി താമസിച്ച് വരികയായിരുന്നു ഇരുപതുകാരനായ ഫൈസൽ. മറ്റൊരാളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയവും മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കവുമാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവ ദിവസം ഉച്ചയ്ക്ക് മൂന്നിനും നാലിനും ഇടയിൽ ഭാവ്നഗർ ബസ് സ്റ്റാൻഡിൽ വച്ച് ഫൈസൽ കാജൽബെന്നുമായും അവരുടെ സുഹൃത്തായ രവി ഗോഹിലുമായും വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഫൈസൽ കാജൽബെന്നെ നിലത്തേക്ക് തള്ളിയിടുകയും തലയിലും ശരീരത്തിലെ മറ്റ് പ്രധാന ഭാഗങ്ങളിലും ശക്തമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച സുഹൃത്ത് രവിക്കും പരിക്കേറ്റു. ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം നടന്നത്. എന്നാൽ മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കമാണ് നടന്നതെന്നാണ് സംഭവത്തിന് സാക്ഷിയായ രവി പോലീസിന് നൽകിയ മൊഴി.


