
ദില്ലി: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ അന്തസ്സിനെയും പദവിയെയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ട്. മതാടിസ്ഥാനത്തിലുള്ള പൗരത്വ നിര്‍ണയം, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും 20 കോടിയോളം വരുന്ന രാജ്യത്തെ ന്യൂനപക്ഷമായ ഇന്ത്യന്‍ മുസ്ലീങ്ങളുടെ അന്തസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 18നാണ് റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. ആഭ്യന്തരവും അന്താരാഷ്ട്രവുമായി നിയമങ്ങള്‍ എങ്ങനെ പൗരന്മാരെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ യുഎസ് കോണ്‍ഗ്രസ് നിയോഗിച്ച സ്വതന്ത്ര ഏജന്‍സിയാണ് സിആര്‍എസ്. അതേസമയം, റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടായി പരിഗണിക്കില്ല. ഏറെ വിവാദമായ പൗരത്വ നിയമ ഭേദഗതി ബില്‍ ഈയടുത്താണ് നിയമമായത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്നാമ് ഭേദഗതി. ലോക്സഭയിലും രാജ്യസഭയിലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്. ബില്‍ പാസായതിനെ തുടര്‍ന്ന് രാജ്യത്താകമാനം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്ക് പിന്നീലെ ദേശീയ പൗരത്വ പട്ടിക കൂടി നടപ്പാക്കാനുള്ള നീക്കം പ്രക്ഷോഭത്തിന് ആക്കം കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam