നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും അമരീന്ദർ സിങ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു.
അമൃത്സര്‍: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചേക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അമരീന്ദർസിങ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപികരിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും അമരീന്ദർ സിങ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
യുപിയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ: പൊലീസ് വാദം തള്ളി അമ്മ, പ്രതികളുടെ മതം പറഞ്ഞ് എസ്.പി
ലഖീംപൂര്‍ഖേരി: ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ സ്വമേധയാ പ്രതികൾക്കൊപ്പം പോവുകയായിരുന്നുവെന്ന ഉത്തര്‍പ്രദേശ് പൊലീസിൻറെ വാദം തള്ളി വീണ്ടും പെൺകുട്ടികളുടെ അമ്മ. തൻ്റെ മുന്നിൽ വച്ച് മക്കളെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് അമ്മ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റിന് ശേഷം എസ്.പി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുകയാണ്.
പതിനഞ്ചും പതിനേഴും വയസ്സുള്ള പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൻറെ പ്രാഥമിക കണ്ടെത്തലുകൾക്കെതിരെയാണ് ചോദ്യങ്ങളുയരുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയതല്ല അവർ സ്വമേധയാ പ്രതികൾക്കൊപ്പം പോയതാണ് എന്നാണ് യുപി പൊലീസിൻറെ വിശദീകരണം.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം എങ്ങനെ കണ്ടെത്തി എന്നതാണ് പ്രധാന ചോദ്യം. പെൺകുട്ടികളുടെ അമ്മ ഈ വാദം പൂർണ്ണമായും തള്ളുകയാണ്. ശസ്ത്രിക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നെ കുളിക്കാൻ സഹായിക്കുകയായിരുന്ന മക്കളെ പ്രതികൾ ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ തടഞ്ഞ തന്നെ ചവിട്ടി താഴെയിട്ടുവെന്നും അമ്മ പറഞ്ഞു. ചോട്ടു എന്ന പ്രതി സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലെന്ന് പൊലീസ് പറയുമ്പോൾ ചോട്ടുവാണ് വീട്ടിൽ വന്ന് മകളെ തട്ടിക്കൊണ്ടു പോയതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
എസ്.പി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികളെ മതാടിസ്ഥാനത്തിൽ വിശേഷിപ്പിച്ചതിനെതിരെയും വിമർശനമുയരുന്നുണ്ട്. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി.