രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 8 വയസുകാരി സർക്കാർ ജീവനക്കാരിയായ അമ്മയ്ക്കൊപ്പമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്

ഭോപ്പാൽ: എട്ട് വയസ് പ്രായമുള്ള മകളെ ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് അമ്മ. തമിഴ്നാട് എക്സ്പ്രസിന് അടിയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ എട്ട് വയസുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ നർമ്മദാപുരം റെയിൽ വേ സ്റ്റേഷനിലാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സിസിടിവികളിലും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തലയ്ക്കും അരയിലുമടക്കം സാരമായി പരിക്കേറ്റ എട്ടുവയസുകാരിക്കി വലിയ രീതിയിൽ രക്തവും നഷ്ടമായിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുന്നതിനിടെ അവസ്ഥ മോശമായതിന് പിന്നാലെ ഭോപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 8 വയസുകാരി സർക്കാർ ജീവനക്കാരിയായ അമ്മയ്ക്കൊപ്പമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭർത്താവ് മരിച്ച് പോയതിന് പിന്നാലെ അമ്മയും മകളും തനിച്ചായിരുന്നു താമസം. സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂറോളം മുൻപ് തന്നെ ഇരുവരും പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. 7.40ഓടെ തമിഴ്നാട് എക്സ്പ്രസ് ട്രെയിൻ എത്തി. ഈ സമയത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് യുവതി മകളെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്. ട്രെയിൻ പോയതിന് പിന്നാലെ കുട്ടിയെ പുറത്ത് എടുക്കാൻ ശ്രമിച്ചവരെ യുവതി തടഞ്ഞുവെന്നും ദൃക്സാക്ഷികൾ പറയുന്നത്. കുട്ടിയെ രക്ഷിക്കരുതെന്നായിരുന്നു യുവതി കണ്ട് നിന്നവരോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ യുവതി മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായുമാണ് ബന്ധുക്കൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം