ആത്മഹത്യ ദൗത്യവുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരന്‍ ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Sep 4, 2022, 10:47 AM IST
Highlights

ശനിയാഴ്ച വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നാണ് തബാറക് ഹുസൈൻ മരിച്ചത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ശ്രീനഗര്‍: നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ പാകിസ്ഥാൻ ഭീകരൻ സൈനിക ആശുപത്രിയില്‍  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തബാറക് ഹുസൈൻ (32) എന്ന ഭീകരനാണ് മരണപ്പെട്ടത്.

പാക് അധീന കശ്മീരിലെ (പിഒകെ) സബ്‌സ്‌കോട്ട് സ്വദേശിയായ തബാറക് ഹുസൈൻ  കഴിഞ്ഞ ആറ് വർഷത്തിനിടെ രണ്ടാം തവണയും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 21 ന് സുരക്ഷ സേനയുടെ പിടിയിലായത്. 

പരിശീലനം ലഭിച്ച ലഷ്‌കർ-ഇ-തൊയ്ബ ഭീകരനാണ് ഇയാള്‍ എന്നാണ് സൈന്യം അറിയിച്ചത്.  പാകിസ്ഥാൻ സൈന്യവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഹുസൈന് ഇന്ത്യൻ സൈന്യത്തിന്‍റെ വെടിയേറ്റിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്യുകയുമായിരുന്നു. സൈനികർ മൂന്ന് യൂണിറ്റ് രക്തം ഇയാളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ദാനം ചെയ്തിരുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നാണ് തബാറക് ഹുസൈൻ മരിച്ചത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.  നിയമപരമായ നടപടിക്രമങ്ങൾക്കായി മൃതദേഹം ഞായറാഴ്ച പോലീസിന് കൈമാറുമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.

ഹുസൈൻ മറ്റ് രണ്ട് പേർക്കൊപ്പം ഇന്ത്യൻ ആർമി പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതിയുമായാണ് എത്തിയത്. അവർ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഈ നീക്കം സൈന്യം തകര്‍ത്തു എന്നാണ് സൈന്യത്തിന്റെ 80 ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ, ബ്രിഗേഡിയർ കപിൽ റാണ ആഗസ്റ്റ് 24ന് പറഞ്ഞു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ കേണൽ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ (പാകിസ്ഥാൻ കറൻസി) നൽകിയതായി ഹുസൈൻ ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ പോസ്‌റ്റ് ആക്രമിക്കാന്‍ ഓഗസ്റ്റ് 21-ന് കേണൽ ചൗധരി നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഹുസൈൻ വെളിപ്പെടുത്തിയത്.

സാന്ദർഭികമായി, വ്യക്തിയെ നേരത്തെ സഹോദരൻ ഹാറൂൺ അലിക്കൊപ്പം 2016 ൽ ഇതേ സെക്ടറിൽ നിന്ന് സൈന്യം പിടികൂടിയിരുന്നതായും 2017 നവംബറിൽ മാനുഷിക കാരണങ്ങളാൽ നാട്ടിലേക്ക് തിരിച്ചയച്ചയക്കുകയും ചെയ്തിരുന്നു.

2009 ലെ ജമ്മു സ്ഫോടനത്തിലും ബന്ധം; ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഇന്ത്യയിൽ ആക്രമണം നടത്താൻ പാക് സൈന്യം പരിശീലനം നൽകിയെന്ന് കശ്മീരിൽ പിടിയിലായ ഭീകരൻ

click me!