
ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനം നടത്തും. കോൺഗ്രസ് വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ജമ്മുകശ്മീരിൽ എത്തിയ ഗുലാം നബി ആസാദ് വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും താഴെത്തട്ടിൽ ഉള്ള നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ പാർട്ടിയുടെ പ്രഖ്യാപനവും അദ്ദേഹം ഉടൻ നടത്തുമെന്നാണ് സൂചന. ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്‍റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതിനടക്കം മറുപടി ഗുലാം നബി റാലിയില്‍ നല്‍കാനുള്ള സാധ്യത തള്ളി കളയാനാകില്ല. രാജിക്കത്തില്‍ ഗുരുതരമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. അതേസമയം, കോൺഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ ചര്‍ച്ച നടത്തിയത് ദില്ലയിലെ ശ്രദ്ധേയ രാഷ്ട്രീയ നീക്കമായി. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. പാർട്ടി വിടാനുള്ള തീരുമാനം ഒറ്റ ദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു.
പത്തു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം. കെ സി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല. വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു. ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല. കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്,ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം' ഗുലാം നബി ആസാദ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam