
ബെംഗളൂരു: കബഡി ടൂർണമെന്റിനിടെ 500 രൂപയുടെ വാതുവെപ്പ് നടത്തിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കോളേജ് കബഡി ടൂർണമെന്റിനിടെ മന്ത്രി തന്നെ നടത്തിയ പ്രസ്താവനയാണ് പുലിവാലായത്. വിജയപുര ടീം മത്സരം ജയിക്കുമെന്ന് പ്രവചിച്ച് പരമേശ്വര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വെച്ചു. എന്നാൽ മത്സരത്തിൽ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 ന് പരാജയപ്പെടുത്തി. വിജയിച്ച ടീമിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് മന്ത്രി പന്തയം വെച്ച കാര്യം സരസമായി അവതരിപ്പിച്ചത്.
പൊതുസ്ഥലത്ത് വാതുവെപ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും, പ്രത്യേകിച്ച് ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ അത് പ്രോത്സാഹിപ്പിക്കരുതെന്നും വാദിച്ചുകൊണ്ട് എച്ച്.ആർ. നാഗഭൂഷൺ എന്നയാൾ സ്വകാര്യ പരാതി ഫയൽ ചെയ്തു. പരാതി പരിഗണിച്ച ബെംഗളൂരുവിലെ 42-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ജഡ്ജി കെ.എൻ. ശിവകുമാർ അധ്യക്ഷനായ ബെഞ്ച്, പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിനാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam