മഥുര ജയിലിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
ദില്ലി: തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് വ്യാജമെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഥുര ജയിലിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി വിധിച്ചിരുന്നു. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.
ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയത്. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോൾ മധുര കോടതി ഒഴിവാക്കിയത്.
രാജ്യ ദ്രോഹം അടക്കമുള്ള വകുപ്പുകൾ ഇപ്പോഴും ഉണ്ടെങ്കിലും തുടര്‍ന്നുള്ള കേസ് നടത്തിപ്പിൽ ഇപ്പോഴുണ്ടായ കോടതി വിധി സഹായകം ആകുമെന്ന വിലയിരുത്തലാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകര്‍ പങ്കുവയ്ക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona