'വൃദ്ധനെ മർദ്ദിച്ച സംഭവത്തിൽ അസത്യം പ്രചരിപ്പിച്ചു', ട്വിറ്ററിനും, മാധ്യമ പ്രവർത്തകർക്കുമെതിരെ യുപി പൊലീസ്

Published : Jun 16, 2021, 01:15 PM ISTUpdated : Jun 16, 2021, 05:36 PM IST
'വൃദ്ധനെ മർദ്ദിച്ച സംഭവത്തിൽ അസത്യം പ്രചരിപ്പിച്ചു', ട്വിറ്ററിനും, മാധ്യമ പ്രവർത്തകർക്കുമെതിരെ യുപി പൊലീസ്

Synopsis

മത വികാരം വ്രണപ്പെടുത്തുക  എന്ന ലക്ഷ്യത്തോടെ വീഡിയോ പങ്കുവച്ചെന്നും ട്വിറ്റർ ഇതിനെതിരെ നടപടി എടുത്തില്ലെന്നുമാണ് എഫ്ഐആർ...

ലക്നൗ: ഗാസിയാബാദിൽ വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. മാധ്യമപ്രവർത്തകർക്ക് പുറമെ കോൺ​ഗ്രസ് നേതാക്കൾക്കും ട്വിറ്ററിനുമെതിരെയും യുപി പൊലീസ് എഫ്ഐആ​ർ രജിസ്റ്റർ ചെയ്തു. ​ഗാസിയാബാദിലെ ലോണിലാണ് റാണ അയൂബ്, സബാ ന​ഖ്വി, മുഹമ്മദ് സുബൈ‍ർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൃദ്ധനെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ മുഹമ്മദ് സുബൈർ അടക്കമുള്ളവ‍ർ ട്വീറ്റ് ചെയ്തിരുന്നു. വിവിദമായതിന് പിന്നാലെ ട്വിറ്റർ‍ ഇത് റിമൂവ് ചെയ്തിട്ടുണ്ട്.

വയ‍ർ എന്ന ഓൺലൈൻ മാധ്യമസ്ഥാപനം, കോൺ​ഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ഷമ മുഹമ്മദ്, മസ്കൂ‍ ഉസ്മാനി എന്നീ പേരുകളും എഫ്ഐആറിലുണ്ട്. സംഭവത്തിന് വർ​ഗീയ നിറം നൽകാൻ ശ്രമിച്ചുവെന്നും സത്യം പരിശോധിക്കാതെ ട്വീറ്റ് ചെയ്തുവെന്നുമാണ് ഇവർക്കെതിരെ നൽകിയിരിക്കുന്ന കേസ്. 

മതവികാരം ഉണ‍ർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്വീറ്റ് ചെയ്തതെന്നും തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റ് നിരവധി പേർ റീ ട്വീറ്റ് ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. ​ഗാസിയാബാദ് പൊലീസ് സംഭവത്തിൽ വ്യക്തത വരുത്തിയിട്ടും ട്വിറ്റ‍ർ ഹാന്റിലുകൾ ഇത് ഡിലീറ്റ് ചെയ്തില്ല, സംഭവത്തിൽ ട്വിറ്റർ നടപടി സ്വീകരിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. കേന്ദ്രത്തിന്റെ പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരു സമൂഹമാധ്യമത്തിനെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. 

ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്ന് വീഡിയോ സഹിതമാണ് സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും വാർത്ത വന്നത്. ഒരു കൂട്ടം ആളുകൾ വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഗാസിയാബാദ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോണിൽ ജൂൺ അഞ്ചിനാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്.

ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നാണ് പരാതി.  കൂട്ടത്തിലൊരാൾ കത്തി ഉപയോഗിച്ച്  വയോധികൻറെ താടി മുറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പ്രവേഷ് ഗുജ്ജർ എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചിട്ടും അത് ചെയ്യാത്തതിനാണ് തന്നെ അടിച്ചത് എന്ന് അബ്ദുൾ സമദ് പറഞ്ഞിരുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ചെയ്യുന്നതും പറയുന്നതും വേറെ, നിങ്ങളാ കസേര അർഹിക്കുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് നവ്ജ്യോത് കൗർ സിദ്ദു
അഴുകിയ നിലയിലെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് സോക്സ്, ഫോണിൽ ഡേറ്റിംഗ് ആപ്പ് കണ്ടത് പ്രകോപനം, 24കാരിയെ പീഡിപ്പിച്ച് കൊന്ന് സഹപാഠി