
ദില്ലി: റോഡപകടങ്ങളിൽ പെടുന്നവർക്ക് പണരഹിത ചികിത്സ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്രം. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനം ഇറക്കി. റോഡ് അപകടങ്ങളിൽപ്പെട്ട് പരിക്കേൽക്കുന്നവർക്ക് ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ഒന്നരലക്ഷം രൂപയുടെ വരെ ചികിത്സ ഇതിലൂടെ ലഭിക്കും.
മെയ് 5 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നെന്നാണ് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ പറയുന്നത്. 2024 മാർച്ച് 14 മുതൽ ഛത്തീസ്‌ഗഡിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി പിന്നീട് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. എല്ലാ മോട്ടോർ വാഹന അപകടങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണൽ ഹെൽത്ത് അതോറിറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതോടൊപ്പം റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം മികച്ചതാക്കാൻ മന്ത്രാലയം പുതിയ നിയമത്തിലെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. രാജ്യത്ത് വാണിജ്യ മേഖലയിൽ 22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവുള്ളതായാണ് കേന്ദ്രസർക്കാരിൻ്റെ പഠനം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam