
ദില്ലി: വടക്കു കിഴക്കൻ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്‍ഡുകളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷനുകള്‍ അടച്ചതുമാണ് പരിഭ്രാന്തി പരത്തിയത്. പൊലീസ് വിശദികരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക അകന്നു.
അതിനിടെ വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേർക്ക് ധനസഹായം നൽകി തുടങ്ങിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും. 45 പേരാണ് ഇതുവരെ കലാപത്തിൽ മരിച്ചത്. 254 കേസ് കളിലായി 903 പേർ അറസ്റ്റ് ലായി.
അതേസമയം കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് ഇന്ന് പ്രക്ഷുബ്ധമാകും. ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എന്‍ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം അടുത്ത മാസം മൂന്നു വരെ നീണ്ടു നില്‍ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam