
ദില്ലി: മുൻ രാഷട്രപതി പ്രണബ് മുഖർജി ഖർവാപസിയെ പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ ക്രിസ്ത്യൻ സഭാ നേതൃത്ത്വം കേന്ദ്രസർക്കാറിനെ നേരിട്ട് പ്രതിഷേധം അറിയിച്ചേക്കും. ക്രിസ്ത്യൻ വിഭാഗം രാഷ്ട്രനിർമ്മാണത്തിന് നല്കിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് പ്രസ്താവനയെന്ന് സിബിസിഐ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രസ്താവനക്കെതിരെ കോൺഗ്രസും ടിഎംസിയും രംഗത്തെത്തി.
ഖർവാപസിയെ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സിബിസിഐ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാറിൻറെ ഉന്നത നേതൃത്വത്തെ നേരിട്ട് പ്രതിഷേധം അറിയിക്കാനാണ് സഭാ നേതൃത്ത്വത്തിന്റെ ആലോചന. നേരത്തെ മണിപ്പൂർ കലാപത്തിൽ സഭാ നേതൃത്ത്വം പ്രധാനമന്ത്രിയെ നേരിൽകണ്ട് ആശങ്ക അറിയിച്ചിരുന്നു. പ്രസ്താവനക്കെതിരെ വിമർശനം കടുപ്പിച്ച സിബിസിഐ രാഷ്ട്രീയം മറന്ന് എല്ലാവരോടും പ്രതികരിക്കാനും ആഹ്വാനം ചെയ്തു.
ബിജെപിയെ ഇതുമായി ബന്ധപ്പെടുത്താനില്ല, പ്രധാനമന്ത്രിതന്നെ സിബിസിഐ ആസ്ഥാനത്തെത്തി ക്രിസ്ത്യൻ വിഭാഗത്തിന്റെ സംഭാവനകളെ പുകഴ്ത്തിയതാണെന്നും സിബിസിഐ വക്താവ് പറഞ്ഞു. അതേസമയം ആർഎസ്എസ് മേധാവിയുടെ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അധിക്ഷേപത്തിനെതിരെ എല്ലാവരും സംസാരിക്കേണ്ട സമയമാണിതെന്നും, പ്രധാനമന്ത്രിയോട് സഭാ നേതൃത്ത്വം നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ മോദി മൗനം തുടരുന്നതിലുൾപ്പടെ 10 ചോദ്യങ്ങളും ടിഎംസി എംപി ഡെറിക് ഒബ്രിയാൻ പങ്കുവച്ചു. മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയും ബിജെപിയും അഭിപ്രായം പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ചത് സ്വാതന്ത്ര്യ സമര സേനാനികളെയും രക്ത സാക്ഷികളെയും അപമാനിക്കുന്നതാണെന്ന് എഐസിസി ജന സെക്ര. കെസി വേണുഗോപാൽ പറഞ്ഞു.