രാമക്ഷേത്ര നിർമ്മാണത്തെ സ്വാതന്ത്ര്യസമരത്തോടുപമിച്ച ഇൻഡോറിലെ വിവാദ പ്രസംഗത്തിൽ തന്നെയാണ് മോഹൻ ഭാഗവത് ഘർവാപസിയെക്കുറിച്ച് സംസാരിച്ചത്.
ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ. ആർഎസ്എസ് ഖർ വാപസി നടത്തിയില്ലായിരുവെങ്കിൽ ആദിവാസികൾ രാജ്യവിരുദ്ധരാകുമായിരുന്നുവെന്ന് പ്രണബ് മുഖർജി തന്നോട് പറഞ്ഞതായുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ രംഗത്തെത്തി.
രാമക്ഷേത്ര നിർമ്മാണത്തെ സ്വാതന്ത്ര്യസമരത്തോടുപമിച്ച ഇൻഡോറിലെ വിവാദ പ്രസംഗത്തിൽ തന്നെയാണ് മോഹൻ ഭാഗവത് ഘർവാപസിയെക്കുറിച്ച് സംസാരിച്ചത്. ഖർ വാപസി വിവാദമായ സമയത്ത് കണ്ടപ്പോഴാണ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി തന്നോട് ഇക്കാര്യം സംസാരിച്ചതെന്നും മോഹൻ ഭാഗവത് പ്രസംഗിച്ചു. ക്രൈസ്ത്രവ വിഭാഗങ്ങളിലേക്ക് മതം മാറിയവരെ തിരികെ എത്തിക്കാനുള്ള ഘർവാപസിയെ ന്യായീകരിച്ച ഭാഗവത് ഇതിനെ പ്രണബ് മുഖർജി പിന്തുണച്ചുവെന്നും പ്രസംഗിച്ചു. ആർഎസ്എസ് മേധാവിയേയും സംഘപരിവാർ സംഘടനകളെയും രൂക്ഷമായി വിമർശിക്കുന്നതാണ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന.
പ്രണബ് മുഖർജിയെ പോലെ ബഹുമാനിക്കപ്പെടുന്ന ഒരാൾ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം വിനിയോഗിച്ചതിനെ രാജ്യവിരുദ്ധ പ്രവർത്തനമാക്കുന്നത് ഗൂഢ രാഷ്ട്രീയ അജണ്ടയാണ്, രാജ്യത്തെ ക്രിസ്ത്യൻ വിഭാഗത്തെ വേദനിപ്പിക്കുന്നതാണ്. പാവപ്പെട്ട ആദിവാസികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിഎച്ച്പി പോലുള്ള സംഘടനകളുടെ നടപടിയല്ലേ യഥാർത്ഥ രാജ്യ വിരുദ്ധ പ്രവർത്തനമെന്നും പ്രണബ് മുഖർജി ജീവിച്ചിരുന്നപ്പോൾ മോഹൻ ഭാഗവത് എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും സിബിസിഐ ചോദിക്കുന്നു.
മൂന്ന് തവണ നിരോധിക്കപ്പെട്ട, അക്രമത്തിന്റെ നീണ്ട പാരമ്പര്യമുള്ള ആർഎസ്എസ് ക്രിസ്ത്യൻ വിഭാഗത്തെ രാജ്യവിരുദ്ധരെന്ന് വിളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും പ്രസ്താവനയിലുണ്ട്. കേരളത്തിലടക്കം ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ നരേന്ദ്രമോദിയും ബിജെപിയും ശ്രമം തുടരുന്നതിനിടെയാണ് വിവാദം. 2018 ൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രണബ് മുഖർജി അതിഥിയായത് വലിയ ചർച്ചയായിരുന്നു.

