
ദില്ലി : പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ സഹായിയുടെ വീട്ടിൽ സിബിഐ റെയ്ഡ്. സത്യപാൽ മല്ലിക് സാക്ഷിയായ ഇൻഷുറൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ദില്ലിയിലെ മറ്റ് ഒമ്പത് ഇടങ്ങളിലും റെയ്ഡ് തുടരുകയാണ്.
സത്യപാൽ മലിക്കിനെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. കശ്മീര്‍ ഗവർണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മലിക്കിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.
ജമ്മു കശ്മീര്‍ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിൽ ഒന്നിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ പ്രതി ചേർത്തിട്ടുണ്ട്.
ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്നായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇതിനാൽ കരാറുകൾ താൻ റദ്ദാക്കുകയായിരുന്നുവെന്നാണ് സത്യപാൽ മലിക്ക് വെളിപ്പെടുത്തിയത്.
Read More : എസ്എഫ്ഐയുടെ ആൾമാറാട്ടം: വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ, പിശക് പറ്റിയെന്ന് വിശദീകരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam