
ദില്ലി : ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുപ്രീംകോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നുമുള്ള ശിവശങ്കറിന്റെ ആവശ്യം കേട്ട കോടതി, ഇടക്കാല ജാമ്യം വേണമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാനും നിർദ്ദേശം നൽകി. സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ കോടതി ജൂലൈയിലേക്കും മാറ്റി. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇഡി സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു.