
ദില്ലി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിച്ച് പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ പുതിയ ഭൂപടമാണ് പുറത്തിറക്കിയത്. ഗിരീഷ് ചന്ദ്ര മുര്‍മുവിനെ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറാക്കിയും രാധാകൃഷ്ണ മാഥൂരിനെ ലഡാക് ലെഫ്. ഗവര്‍ണറാക്കിയും നിയമിച്ചതിന് ശേഷമാണ് പുതിയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
ജമ്മു കശ്മീരിലെ കാര്‍ഗില്‍, ലേ ജില്ലകളെ ഒഴിവാക്കിയാണ് ജമ്മു കശ്മീരിനെ രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144ാം ജന്മദിനമായ വ്യാഴാഴ്ചയാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി രൂപീകൃതമായത്. പുതിയ ഭൂപടം പുറത്തുവിട്ടതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി വര്‍ധിക്കുകയും ചെയ്തു.
ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam