
ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.
ശബരിമല യുവതി പ്രവേശനം അടക്കം വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടങ്ങിയത് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ്. അനിവാര്യ മതാചാരങ്ങൾ എന്തെന്ന് കോടതി തീരുമാനിക്കാൻ പാടില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഇന്ന് പ്രധാനമായി മുന്നോട്ട് വെച്ചത്. ഇന്ത്യയിലെ മതങ്ങളുടെ ആന്തരിക ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണം. ഹിന്ദുമതമായാലും ഇസ്‌ലാം മതമായാലും അവയ്ക്കുള്ളിലെ ഉപവിഭാഗങ്ങൾക്കും ആചാരങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. മതപരമായ കാര്യങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ഈ വൈവിധ്യം വിസ്മരിക്കരുതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
മതപണ്ഡിതരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ തേടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്. സമൂഹത്തിന് എതിരായുള്ള മതാചാരങ്ങൾ ഉണ്ടെങ്കിൽ നിയനിർമ്മാണ സഭകൾക്കാണ് നിയന്ത്രിക്കാൻ അവകാശമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, മതസ്വാതന്ത്യത്തിൻ്റെ പേരിൽ അനാചാരം നടന്നാൽ കോടതികൾക്ക് ഇടപെടാമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.ആർത്തവസമയത്ത് മൂന്ന് ദിവസം സ്ത്രീകൾക്ക് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു എന്നത് കഠിനമേറിയ സത്യമെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.
എന്നാൽ, ശബരിമലയിലുള്ളത് നിശ്ചിത പ്രായത്തിലുള്ളവർക്കുള്ള വിലക്കെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. മുൻവിധിയുടെ പുനപരിശോധന എന്നതിൽ കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ തൽക്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയാണ് ഇന്നത്തെ വാദം പൂർത്തിയാക്കിയത്. നാളെയും കേന്ദ്രത്തിന്റെ വാദം തുടരും. കേന്ദ്രം വാദം പൂർത്തിയാക്കിയാൽ സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദം നടക്കും. ഏഴു ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം കണ്ടെത്താമെന്നും വിധിയുടെ പുനപരിശോധന എങ്ങനെയെന്ന് വഴിയേ തീരുമാനിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam