
ദില്ലി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങൾക്ക് അകത്ത് യാത്ര ചെയ്യാനാണ് അനുവാദം. സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല.
വ്യാവസായിക, നിർമ്മാണ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളുടെയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത അതിഥി തൊഴിലാളികളുടെ സംഘത്തിന്, അവർക്ക് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴിൽ സ്ഥലത്തേക്ക് പോകണമെങ്കിൽ സാമൂഹിക അകലം പാലിച്ച് ബസുകളിൽ കൊണ്ടുപോകാനാണ് കേന്ദ്രത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. യാത്രാ സമയത്തെ ഭക്ഷണവും മറ്റ് ചിലവുകളും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
ബസുകളിൽ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളെ താമസസ്ഥലങ്ങളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിലീഫ് ക്യാംപുകളിലും ഷെൽട്ടർ ഹോമുകളിലും കഴിയുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. ഇതിൽ ഇവരുടെ തൊഴിൽ മികവ് കൂടി രേഖപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങൾക്കാണ് ഇതിന്റെ ചുമതല. ഏപ്രിൽ 15 ന് സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾ തൊഴിലാളികളെ കൊണ്ടുപോവുകയാണെങ്കിൽ നിർബന്ധമായും പാലിക്കണം. നാളെ മുതൽ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇത് ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam