
ദില്ലി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ ആരോപണം തള്ളി കേന്ദ്രം. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റൊരു കശ്മീര്‍ സൃഷ്ടിക്കാനാണ് കേന്ദ്ര നീക്കമെന്നും, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ രോഷം കൂടുതല്‍ ശക്തമാകുമ്പോഴാണ് ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാർ വൃത്തങ്ങള്‍ തള്ളുന്നത്. മുന്‍ നിശ്ചയിച്ച ഭരണപരമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നുള്ളൂവെന്നാണ് വിശദീകരണം.
തീരസംരക്ഷണത്തിന്‍റെ ഭാഗമായി അന്‍പത് മീറ്ററിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നായിരുന്നു ആദ്യ ചട്ടം എന്നാല്‍ പീന്നീട് 50 എന്നത് 20 മീറ്ററാക്കി. ഇരുപത് മീറ്ററിനുള്ളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളടക്കം മാറ്റിയ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ജനസംഖ്യ നിയന്ത്രണത്തിന്‍റെ ഭാഗമായാണ് രണ്ടിലധികം കുട്ടികള്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചത്. ഒറ്റപ്രസവത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായവര്‍ക്ക് ഇളവ് കിട്ടും. വ്യാജ മദ്യ ലോബിയെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകള്‍ക്ക് മദ്യം അനുവദിക്കാന്‍ ആലോചിക്കുന്നത്. ബീഫ് നിരോധനം, മദ്യവില്‍പനാനുമതി എന്നിവയിലുള്ള ശുപാര്‍ശകള്‍ പരിഗണനയില്‍ മാത്രമാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
അതേ സമയം കശ്മീരില്‍ പിടി മുറുക്കിയ പോലെ ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍പട്ടേലിനെ ആദ്യം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ നിയമിച്ചതും പിന്നീട് ലക്ഷദ്വീപിന്‍റെ അധിക ചുമതല നല്‍കുന്നതും. പ്രധാനമന്ത്രിയുടെ വിശ്വസ്തനായതിന്‍റെ പേരില്‍ നടത്തിയ നിയമനം റദ്ദു ചെയ്യണമെന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam