വാക്സീൻ ഇടവേളയിൽ ഇളവ്; കേന്ദ്രത്തിന്‍റെ അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

By Web TeamFirst Published Sep 24, 2021, 7:33 AM IST
Highlights

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു വാക്സീൻ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ രീതിയിൽ വാക്‌സീൻ സ്വീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ കൊവിഡ് പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടിരുന്നു

കൊച്ചി: വാക്സീൻ ഇടവേളയിൽ ഇളവ് നൽകിയ സിംഗിൾ ബഞ്ച് നടപടിക്കെതിരെ  കേന്ദ്ര സർക്കാർ (Central Government) നൽകിയ അപ്പീൽ ഹൈക്കോടതി (High Court) ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൊവീഷിൽഡ് വാക്സീന്‍റെ (covishield vaccine) 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതൽ 16 ആഴ്ചവരെ ഇടവേളവേണമെന്നാണ് പഠനം.

28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവുമല്ലെന്നും കേന്ദ്ര സർക്കാരിന്‍റെ അപ്പീലിൽ വ്യക്തമാക്കുന്നു. സർക്കാരിന്‍റെ നയപരമായ തീരുമാനമുണ്ടാവേണ്ട ഈ വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടൽ വാക്സീൻ നയത്തിന്‍റെ പാളം തെറ്റിക്കും.  

കൃത്യമായ ഇടവേളയില്ലാതെ കൂടുതൽ ഡോസ് വാക്സീൻ നൽകുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും  ലോകാരോഗ്യ സംഘടനകളുടെ അടക്കം മാർ‍ഗനിർദ്ദേശം അടിസ്ഥാനമാക്കിയാണ്  വാക്സീൻ പോളിസി നിശ്ചയിച്ചതെന്നും അപ്പീലിൽ കേന്ദ്രം വ്യക്തമാക്കുന്നു. കൊവിഷീൽഡിന്‍റെ രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ ഇടവേളയിലെ ഇളവിനായി കേന്ദ്രത്തെ കിറ്റക്സ് കമ്പനി സമീപിക്കാത്തതിനേയും കേന്ദ്ര സർക്കാർ വിമർശിച്ചു.

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു വാക്സീൻ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ രീതിയിൽ വാക്‌സീൻ സ്വീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ കൊവിഡ് പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!