
ദില്ലി : രാജ്യത്ത് കൂടുതൽ മങ്കി പോക്സ് കേസുകൾ (Monkeypox )റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. ഇന്ന് മൂന്ന് മണിക്കാണ് ദില്ലിയിൽ ഉന്നതതല യോഗം ചേരുക. കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്. ദില്ലിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധയുണ്ടായത്. ഇക്കാര്യത്തെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്. കേരളത്തിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും.
കേരളത്തിന് പിന്നാലെ പശ്ചിമ ദില്ലി സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസാണിത്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ചികിത്സച്ചവർ അടക്കം നിരീക്ഷണത്തിലാണ്.
എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്: 5 വസ്തുതകൾ
വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനായ പശ്ചാത്തലത്തിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.
മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. ലോകരാജ്യങ്ങൾ രോഗപ്പകർച്ചയ്ക്ക് എതിരെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്നും ഡബ്ല്യൂ എച്ച് ഒ ആവശ്യപ്പെട്ടു.
ഇതിന് മുൻപ് ലോകാരോഗ്യസംഘടന ആഗോള പകർച്ച വ്യാധിയായി കൊവിഡിനെയാണ് പ്രഖ്യാപിച്ചത്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രമുള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപനം ഉണ്ടായത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്റെ കാര്യത്തിൽ ഉണ്ടാവില്ല എന്നാണു ഈപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. ഇതുവരെ ലോകത്ത് ആകെ അഞ്ച് മങ്കിപോക്സ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ആശ്വാസകരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam