
ദില്ലി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. ഒസിഐ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും എന്നാൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി മുതൽ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാം. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പൂർത്തിയായിരിക്കണം. വിവാഹബന്ധം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മുൻപ് നിലനിന്നിരുന്ന പി.ഐ.ഒ കാർഡും ഒ.സി.ഐ കാർഡും തമ്മിലുള്ള ലയനം ഔദ്യോഗികമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ആജീവനാന്ത വിസ ലഭിക്കുമെങ്കിലും, ചില പ്രത്യേക പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇന്ത്യയിൽ പർവതാരോഹണം, മിഷനറി പ്രവർത്തനങ്ങൾ, ഗവേഷണങ്ങൾ , നിരോധിത/സംരക്ഷിത മേഖലകൾ സന്ദർശിക്കൽ എന്നിവയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. ഭേദഗതി വരുത്തിയ നിയമപ്രകാരം, രാജ്യത്തിന്റെ പരമാധികാരത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നവരുടെയോ അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകി കാർഡ് കൈക്കലാക്കിയവരുടെയോ ഒ.സി.ഐ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് കൂടുതൽ അധികാരം ലഭിക്കും. എന്നാൽ ഇത്തരമൊരു നടപടി എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ചട്ടങ്ങൾ അനുസരിച്ച്, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ വഴിയോ അല്ലെങ്കിൽ ഇന്ത്യയിലുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ വഴിയോ ഒ.സി.ഐ കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികളിൽ കൂടുതൽ വ്യക്തത വരുത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam