
ഹൈദരാബാദ്: മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കിടെ പശു കുറുകെ ചാടിയതോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ യദദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. നായിഡുവിന്റെ സുരക്ഷാ ചുമതലയുള്ള മൂന്ന് എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ മുറിവുകള്‍ ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോണറ്റ് പൂര്‍ണ്ണമായും തകര്‍ന്നു.
വിജയവാഡ - ഹൈദരാബാദ് ദേശീയപാതയിലെ ദണ്ടുമാല്‍കപുരം ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്. അമരാവതിയിലുള്ള നായിഡുവിന്റെ വസതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. ഏഴ് വാഹനങ്ങളാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലാണ് നായിഡു യാത്ര ചെയ്തിരുന്നത്.
മുന്നില്‍ പോയ വാഹനത്തിന് കുറുകെ പശുചാടിയതോടെ പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടന്ന് വാഹനം നിര്‍ത്തി. ഇതോടെ പിന്നാലെ വന്ന കാറുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. നാലാമത് ഉണ്ടായിരുന്ന നായിഡുവിന്റെ വാഹനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam