'മാധ്യമവിലക്ക് നിയമങ്ങളുടെ ദുരുപയോഗം, നോട്ടീസ് സ്റ്റേ ചെയ്യണം', ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Mar 11, 2020, 12:07 PM IST
Highlights

'ആർഎസ്എസിനെ വിമർശിച്ചു' എന്ന പരാമർശം നോട്ടീസിൽ നൽകുക വഴി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു. 

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്ക് സംപ്രേഷണ വിലക്കേർപ്പെടുത്തിയത് നിയമങ്ങളുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് പൊതു താൽപര്യ ഹർജി നൽകിയത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിരോധനം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയുള്ള ഇടപെടലാണെന്ന് ഹർജിയിൽ പറയുന്നു.

രണ്ട് ചാനലുകൾക്ക് നൽകിയ നോട്ടീസും സ്റ്റേ ചെയ്യണമെന്നും ഹരീഷ് വാസുദേവൻ ഹർജിയിൽ ആവശ്യപ്പെടുന്നു. 1994ലെ കേബിൾ ടിവി നിയന്ത്രണ ചട്ടം സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യമുണ്ട്. 

Read more at: 'ജനാധിപത്യ വിശ്വാസികളേ, ചെറുപ്പക്കാരേ, നിങ്ങളോടാണ് സംസാരിക്കാനുള്ളത്' - കവർ സ്റ്റോറി

തന്‍റെ അറിവിൽ ഇത് വരെ ഇരുചാനലുകൾക്കുമെതിരെ ആർഎസ്എസ് മാനനഷ്ടക്കേസോ മറ്റ് നിയമനടപടികളോ സ്വീകരിച്ചിട്ടില്ലെന്നും ഈ വസ്തുത നിലവിലിരിക്കെ 'ആർഎസ്എസിനെ വിമർശിച്ചു' എന്ന പരാമർശം നോട്ടീസിൽ നൽകുക വഴി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു. 

മാർച്ച് ആറാം തീയതി വൈകിട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്ര വാര്‍ത്തവിനിമയമന്ത്രാലയം ഇടപെട്ട് തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റേയും രാവിലെയോടെ മീഡിയ വണ്‍ ചാനലിന്‍റേയും സംപ്രേഷണം പുനഃസ്ഥാപിച്ചു. 

കൂടുതൽ വായിക്കാം: 'സ്വാഭാവിക നീതിയുടെ ലംഘനം'; ചാനല്‍ വിലക്കിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍

click me!