
നോയിഡ: കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യാജ ട്രാവൽ കമ്പനി നടത്തിപ്പുകാർ പിടിയിൽ. ആളുകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ 32 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 17 പേർ സ്ത്രീകളാണ്.
ഉത്തർപ്രദേശിലെ നോയിഡയിൽ 'കൺട്രി ഹോളിഡേ ട്രാവൽ ഇന്ത്യ ലിമിറ്റഡ്' എന്ന പേരിലാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചത്. നോയിഡയിലെ സെക്ടർ 63-ൽ ആയിരുന്നു ഓഫീസ്. ആകർഷകമായ ഹോളിഡേ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടും. അതിനുശേഷം ഉപഭോക്താക്കളുടെ കോളുകൾ എടുക്കാതെയും നേരിൽ ചെന്ന് അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി നൽകാതെയും നീട്ടിക്കൊണ്ട് പോകും. നാല് ലാപ്‌ടോപ്പുകൾ, മൂന്ന് മോണിറ്ററുകൾ, മൂന്ന് സിപിയു, നാല് ചാർജറുകൾ, രണ്ട് റൂട്ടറുകൾ, മൂന്ന് ഐപാഡുകൾ, മൊബൈൽ ഫോൺ, നിരവധി രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
രണ്ട് വർഷത്തിനിടെ നിരവധി പേർ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുടുങ്ങിയതായി സെൻട്രൽ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ശക്തി മോഹൻ അവസ്തി പറഞ്ഞു. വിവിധ സ്ഥലങ്ങളിലേക്ക് ഒമ്പത് ദിവസത്തെ ആഡംബര യാത്രകളാണ് വാഗ്ദാനം ചെയ്തിരുന്നത്. തുക കൈമാറുന്നതോടെ ജീവനക്കാരെ ബന്ധപ്പെടാൻ കഴിയാതെ വരും. ഇതോടെയാണ് പൊലീസിൽ പരാതിയെത്തിയത്.
അമ്രപാലി ഈഡൻ പാർക്ക് അപ്പാർട്ട്‌മെന്‍റിലെ താമസക്കാരിയായ അനിതയാണ് ആദ്യം രേഖാമൂലം പരാതി നൽകിയത്. കേരളത്തിലേക്കുള്ള യാത്രയ്ക്ക് അനിത 84,000 രൂപയാണ് കൈമാറിയത്. പിന്നാലെ നോയിഡയിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 17 സ്ത്രീകളടക്കം 32 പേരെ അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam