കൊവിഡ് പ്രതിരോധം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

By Web TeamFirst Published May 23, 2020, 11:25 AM IST
Highlights

 ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. 
 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. 

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരിൽ കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികൾക്ക് സമയമായിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രവാസികൾ അടക്കമുള്ളവർ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകൾ കൂടുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. നിയന്ത്രണങ്ങൾ പാളിയാൽ മാത്രമാകും പ്രവേശനം നിയന്ത്രിക്കുന്നതിലടക്കം കടുത്ത നടപടികൾ ഉണ്ടാവുക. 

നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202 ഉം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരിലാണ്. 98 പ്രവാസികളും ബാക്കി 104 മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നു വന്നവര്‍ക്കുമാണ് കൊവിഡുള്ളത്. ആരോഗ്യ പ്രവർത്തകർ അടക്കം സമ്പർക്കത്തിലൂടെ പകർന്നു നിലവിൽ 14 പേര്‍ മാത്രമേ ഉള്ളു എന്നതാണ് ആശ്വാസം. പ്രതിദിനം കേസുകൾ മൂന്നക്കം വരെയാകാൻ ഉള്ള സാധ്യത സർക്കാര്‍ കാണുന്നുണ്ട്. ഇതുവരെ വിജയിച്ച കർശന നിരീക്ഷണം തന്നെയാണ് അതുവരേക്കും ഉള്ള ആയുധം. 
 

click me!