
ചെന്നൈ: പാക് നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു. എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായാണ് നോട്ടീസിൽ ആരോപിക്കുന്നത്.
ഇന്ത്യയിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടുവെന്നും നോട്ടീസിൽ പറയുന്നു. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കം വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തി. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക് നയതന്ത്രപ്രതിനിധിയുമാണ് ഇയാൾ. ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്തതെന്ന് രേഖകൾ പറയുന്നു.