
താനെ : മുംബൈ ലോക്കൽ ട്രെയിനിൽ വെച്ച് മറാത്തി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനെ തുടർന്ന് മർദ്ദനമേറ്റ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താനെ സ്വദേശിയായ അർണവ് ഖൈറേ എന്ന വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. ട്രെയിനിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ടതിൻ്റെ ഭയം അർണവ് ആവർത്തിച്ചിരുന്നുവെന്നും അന്നേ ദിവസമാണ് കോളേജിൽ നിന്നും നേരത്തെ മടങ്ങിയെത്തിയ കുട്ടി മരിച്ചതെന്നും പിതാവ് ജിതേന്ദ്ര ഖൈറേ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കോളേജിലേക്ക് പോകുന്നതിനായി തിരക്കുള്ള ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. കമ്പാർട്ട്‌മെൻ്റിനുള്ളിൽ തിരക്ക് കാരണം സഹയാത്രികനോട് ഹിന്ദിയിൽ മുന്നോട്ട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മറാത്തി സംസാരിക്കാൻ നിനക്ക് കഴിയില്ലേ? ഹിന്ദി സംസാരിക്കാൻ നിനക്ക് നാണമുണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ അർണവിനെ മർദ്ദിക്കുകയായിരുന്നു.കൂട്ടമായ ആക്രമണമാണ് മകൻ നേരിട്ടതെന്നും ഭയന്ന് അടുത്ത് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്നും ജിതേന്ദ്ര ഖൈറേ മാധ്യമങ്ങളോട് പറഞ്ഞു.
മർദ്ദനമേറ്റ അർണവ് ട്രെയിനിൽ നിന്ന് താനെയിൽ ഇറങ്ങിയ ശേഷം പിന്നീട് മറ്റൊരു ട്രെയിനിലാണ് കോളേജുള്ള സ്ഥലത്തേക്ക് പോയത്. ക്ലാസിലിരിക്കാതെ വീട്ടിലേക്ക് മടങ്ങി, നടന്ന കാര്യങ്ങൾ ഫോണിലൂടെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. അവന്റെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു, ചെല്ലുമ്പോൾ വാതിൽ അടഞ്ഞുകിടന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ പുതപ്പ് കഴുത്തിൽ കുരുക്കിയ നിലയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ജിതേന്ദ്ര ഖൈറേ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam