ലോഡ്ജില്‍ മുറി കിട്ടിയില്ല; പത്ത് ദിവസമായി ​ഗുഹയിൽ താമസം, ചൈനീസ് യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി

By Web TeamFirst Published Apr 8, 2020, 10:58 AM IST
Highlights

ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെടുകയും യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിക്കുകയുമായിരുന്നു.

ചെന്നൈ: ലോഡ്ജുകളിൽ മുറി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി ​ഗുഹയിൽ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട് തിരുവണ്ണാമലൈയ്ക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച യാങ്രുയി(35)യെ ആണ് പിടികൂടിയത്. ഇയാളെ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനുവരി 20-നാണ് അരുണാചലേശ്വര്‍ ക്ഷേത്ര ദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്. പിന്നീട് സമീപ ജില്ലകളിലുള്ള ഏതാനും ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടർന്ന് മാർച്ച് 25-ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനക്കാരനായതിനാൽ ആരും ലോഡ്ജുകളില്‍ മുറി നൽകിയില്ല. ഇതിന് പിന്നാലെയാണ് താൻ ​ഗുഹയിൽ അഭയം പ്രാപിച്ചതെന്ന് യാങ്രുയി അധികൃതരോട് പറഞ്ഞു.

യാങ്രുയിയെ വനംവകുപ്പ് അധികൃതര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് കൈമാറി. പിന്നാലെ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെടുകയും യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിക്കുകയുമായിരുന്നു.

click me!