
ദില്ലി: ഇന്ത്യയില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതായി വിശദമാക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ഇത്തരം സംഭവം ആദ്യമായല്ല. ഇത് വളരെ സങ്കീര്‍ണമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ വെറിപൂണ്ടവരുടെ പണം കൈപ്പറ്റിയാണ് ഇത്തരം അജന്‍ഡകൾക്ക് പിന്നിലുള്ളത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നടക്കമുള്ള വ്യാജ പ്രചാരണങ്ങളാണ് രാഹുല്‍ഗാന്ധി വിദേശത്ത് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അമേരിക്കന്‍ കോടീശ്വരനായ നെവില്ലെ റോയ് സിംഗം ഫണ്ട് ചെയ്യുന്ന ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പഗാന്‍ഡകള്‍ക്ക് വലിയ കവറേജ് നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ചൈനീസ് അജന്‍ഡകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ യുട്യൂബ് വീഡിയോകളും ന്യൂസ് ക്ലിക്ക് ചെയ്തു. ഓണ്‍ലൈന്‍ വായനക്കാരെ മാത്രമല്ല രാഷ്ട്രീക്കാരുമായും തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കുന്ന തരത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രഭാവം പുലര്‍ത്താന്‍ ഇവര്‍ക്കായി. ചൈനയുമായുള്ള ബന്ധത്തേ പരസ്യമായി നിഷേധിച്ചെങ്കിലും ഫണ്ട് സ്വീകരിച്ചുകൊണ്ട് പ്രത്യേക പരിപാടി വരെ നെവില്ലെ റോയ് സിംഗത്തിന്‍റെ ന്യൂസ് ക്ലിക്ക് നടത്തിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
രൂക്ഷമായ ആരോപണങ്ങളാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയത്. കോണ്‍ഗ്രസും ന്യൂസ്‍ക്ലിക്കും ചൈനയും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണെന്നും കോണ്‍ഗ്രസിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുവെന്നും ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല അനുരാഗ് ഠാക്കൂർ ദില്ലിയില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam