
ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക ( karnataka ) സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി (petition). പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് ഇന്നലെ കത്തും അയച്ചിരുന്നു.
അതിനിടെ മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന് വീണ്ടും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഹുബ്ലിയില്‍ പ്രതിഷേധം കാരണം പള്ളികളില്‍ കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രതിഷേധം അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പ് നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam