
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സി ജെ പി. സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം സമരം ശക്തമാക്കുന്നതിനിടെ സി ജെ പിയെ വീണ്ടും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്തുന്നതാണ് ഉചിതമെന്ന് പറഞ്ഞ ജിതേന്ദ്ര സിംഗ്, വേണമെങ്കിൽ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും വ്യക്തമാക്കി. സമര കേന്ദ്രമായ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സി ജെ പിയുടെ നിലപാട്.
അതേസമയം സി ജെ പി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു. 34 ദിവസം പിന്നിട്ട സി ജെ പി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധിക സേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുമോ എന്ന ആശങ്കയും ശക്തമാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സേനയെ വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സി ആർ പി എഫും ആറ് കമ്പനി ആർ എ എഫും മൂന്ന് കമ്പനി ബി എസ് എഫും രണ്ട് കമ്പനി എസ് എസ് ബിയും ഒരു കമ്പനി ഐ ടി ബി പി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നിലഗുരുതരമാണ്. ഇവരുടെ കുടുംബും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗം സംഘത്തെ പൊലീസ് നിയോഗിച്ചു. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സമരക്കാർ പാർലമെന്റ് മാർച്ചിനിടെ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam