അരുണാചൽ അതിർത്തിയിലെ തർക്കങ്ങൾക്കിടെ ഇന്ത്യയും ചൈനയും തമ്മിൽ ആദ്യമായി കോർ കമാൻഡർ തല ചർച്ച നടന്നു. അതിർത്തിയിൽ സമാധാനം നിലനിർത്താനും ചർച്ചകൾ തുടരാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി

ദില്ലി: ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ പുരോഗതി. അതിർത്തി മേഖലയിൽ സമാധാന അന്തരീക്ഷം നിലനിറുത്താനും ചർച്ചകൾ തുടരാനുമാണ് ധാരണ. അരുണാചൽ അതിർത്തിയിലെ അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ് മേഖലയിൽ രണ്ട് സേനകൾക്കുമിടയിൽ തർക്കം ഉണ്ടായ സാഹചര്യത്തിലാണ് കോർ കമാൻഡർമാരുടെ ചർച്ച നടന്നത്. സ്പിയർ കോർ എന്ന് അറിയപ്പെടുന്ന കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഗിരീഷ് കാലിയ ആണ് അരുണാചലിലെ വാച്ച പോയിന്‍റിൽ നടന്ന ചർച്ച നയിച്ചത്. ഇതാദ്യമായാണ് അരുണാചൽ അതിർത്തിയിൽ കോ‍‍ർ കമാൻഡർ തല ചർച്ച നടക്കുന്നത്. അതിർത്തിയിൽ സമാധാന അന്തരീക്ഷം തുടരാനും തർക്ക വിഷയങ്ങളിൽ ആശയവിനിമയം തുടരാനുമാണ് ധാരണ. സംഘർഷ സാധ്യതയെ തുടർന്ന് മേഖലയിൽ ഇന്ത്യൻ സേന സാന്നിധ്യം കൂട്ടിയിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിക്കായി വെള്ളിയാഴ്ച ദില്ലിയിൽ എത്താനിരിക്കെയാണ് കോർ കമാൻഡർ തല ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് രണ്ട് രാജ്യങ്ങളുടെയും ശ്രമം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player