
കപൂർത്തല: പഞ്ചാബിലെ കപൂർത്തല ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ശനിയാഴ്ച രാത്രി 8:30ഓടെയാണ് ജയിൽ വളപ്പിനെ യുദ്ധക്കളമാക്കി മാറ്റിയ ഈ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തർക്കമാണ് പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പ്രകോപിതരായ തടവുകാർ ജയിലിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. പ്രധാനമായും നാലാം നമ്പർ ബാരക്കിന്റെ ഭിത്തികൾ തടവുകാർ തകർക്കുകയും ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു.
ജയിലിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പ്രദേശം മുഴുവൻ പടർന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ തടവുകാർ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നാലെ തടവുകാർ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് വെടിവെയ്പ്പ് നടത്തിയെന്നും ഒരു തടവുകാരന് വെടിയേറ്റതായും ഈ വീഡിയോകളിൽ തടവുകാർ ആരോപിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജലന്ധർ റേഞ്ച് ഡിഐജിയും കപൂർത്തല എസ്എസ്പിയും സ്ഥലത്തെത്തി രാത്രി വൈകിയും സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ജയിലിനുള്ളിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും സുരക്ഷാ വീഴ്ചയെക്കുറിച്ചും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കപൂർത്തല ജയിലിൽ അനുവദനീയമായതിലും കൂടുതൽ തടവുകാർ കഴിയുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam