സോഷ്യൽ മീഡിയയിൽ റീൽസ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതിൽ മനംനൊന്ത് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി
ലക്ക്നൗ: സോഷ്യൽ മീഡിയയിൽ റീൽസ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതിൽ മനംനൊന്ത് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ചാന്ദൗലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടി അടുത്തിടെ അയൽ ജില്ലയായ മിർസാപൂരിലെ അമ്മയുടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് പെൺകുട്ടി റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അമ്മ വഴക്കു പറയുകയും സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
ഇതിൽ മനസ്സ് വിഷമിച്ച പെൺകുട്ടി അമ്മയുടെ ഗ്രാമത്തിലുള്ള കനാലിലേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച രാവിലെ ചാന്ദൗലിയിലെ അലിനഗറിലുള്ള ഗോധാന ഗ്രാമത്തിന് സമീപമുള്ള പാലത്തിന് താഴെ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും തുടർനടപടികൾ ആരംഭിച്ചതായും അറിയിച്ചു.



