
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അടിമുടി പൊട്ടിത്തെറി. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം ആളുകളെ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും, പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലാണ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എവിടെ മത്സരിക്കുമെന്നതിൽ തർക്കം തുടരുകയാണ്. മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ് അണ്ണാമലൈ. എന്നാൽ കോയമ്പത്തൂരിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് വാനതി ശ്രീനിവാസൻ.
എൻഡിഎ മുന്നണിയിൽ കോയമ്പത്തൂരില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് അനുവദിച്ചിട്ടുള്ളത്. ഗൗണ്ടംപാളയം, സിംഗനല്ലൂര്‍, അറവാക്കുറിച്ചി സീറ്റുകളില്‍ മത്സരിക്കാനുള്ള താത്പര്യം അണ്ണാമലൈ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകൾ അണ്ണാഡിഎംകെയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അണ്ണാമലൈ ബിജെപി നേതൃത്വത്തിനു കത്തയച്ചുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കോയമ്പത്തൂർ സീറ്റിന്റെ പേരിൽ സോഷ്യൽ മീഡിയയിലും ചേരിതിരിഞ്ഞ് പോര് തുടരുകയാണ്. സീറ്റ് തർക്കം അണികൾക്കിടയിലേക്കും പടർന്നതോടെ സോഷ്യൽ മീഡിയയിൽ ഇരു നേതാക്കളുടെയും അനുകൂലികൾ ചേരിതിരിഞ്ഞ് വാക്പോര് നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam