
ദില്ലി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ പൊതുജനങ്ങൾ വലിയ രീതിയിൽ ദുരിതമനുഭവിക്കുകയാണെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലെ നിലവിലെ പ്രവർത്തനങ്ങളും സേവനങ്ങളും പരിശോധിക്കുന്നതിനുള്ള സമഗ്രമായ പ്രചാരണ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംഘടിപ്പിച്ച 'സ്കൂൾ ടീക് കരോ' ക്യാമ്പയിന് പിന്നാലെയാണ് ആശുപത്രി ക്യാമ്പയിനും തുടങ്ങിയിരിക്കുന്നത്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള മുന്നേറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി ജെ പി നേരത്തെ പ്രഖ്യാപിച്ചിരിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്കൂൾ, ആശുപത്രി വിഷയങ്ങളടക്കം സി ജെ പി സജീവമാക്കുന്നത്.
അതേസമയം സ്വാതന്ത്യദിനത്തിൽ സി ജെ പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണത് വലിയ ചർച്ചയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും രൂക്ഷ വിമർശനവുമായി സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തിയിരുന്നു. ഗ്രാമങ്ങളിലെ സ്കൂളുകളിൽ 'സ്കൂൾ ടീക്ക് കരോ ക്യാമ്പയിൻ' മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിൽ തുടക്കമിട്ടുകൊണ്ടാണ് അഭിജീത് ദിപ്കെ സംസാരിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിവരം സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അക്കൗണ്ട് നീക്കം ചെയ്ത നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദിപ്കെ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും, ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും സി ജെ പി വ്യക്തമാക്കി. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പാണ് സി ജെ പിയുടെ അക്കൗണ്ടിന് പൂട്ട് വീണത്. യുവാക്കൾക്ക് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു നടപടി സി ജെ പിയുടെ അക്കൗണ്ടിന് നേരെ ഉണ്ടായത്. എന്നാൽ വിവരം പുറത്ത് വന്നതിന് പിന്നാലെ മെറ്റ മണിക്കൂറുകൾക്കകം അക്കൗണ്ട് പുനഃസ്ഥാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam