
ദില്ലി: ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്. ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തും. ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
പരസ്യപ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ അമേരിക്കയിൽ നിന്നും നാടുകടത്തി ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ കോടതിയെ സമീപിച്ചു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പലതും മനസിൽ കണക്കുകൂട്ടിയാണ് ദില്ലിയിലേക്ക് വരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയുള്ള ജന്തർ മന്തറിലെ പ്രതിഷേധത്തിന് അഭിജിത് ദില്ലിയിലെത്തിയ ശേഷം അനുമതി തേടുമെന്നാണ് അറിയിച്ചത്. ഇതിനായി ദില്ലി വിമാനത്താവളത്തിലേക്കെത്താനും അവിടുന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒരുമിച്ച് പോകാനുമാണ് പിന്തുണയ്ക്കുന്നവരോട് ദീപ്കെയുടെ ആഹ്വാനം. അതീവ സുരക്ഷാ മേഖലയായ ദില്ലി വിമാനത്താവളത്തിലേക്ക് വലിയ ജനക്കൂട്ടം എത്തുന്നത് ദില്ലി പോലീസിന് വെല്ലുവിളിയാകും.
പ്രതിഷേധത്തിന് അനുമതി നൽകില്ലെന്ന് പറയുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. ജന്തർമന്തറിലെ പ്രതിഷേധത്തിന് അനുമതി നല്കില്ല. മറ്റു നടപടികൾ എങ്ങനെ വേണം എന്ന് പൊലീസ് വിലയിരുത്തും. അതിനിടെ യുപിയിലെ ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിശിർ ആണ് അലഹബാദ് ഹൈക്കോടതിയിൽ സിജെപിക്കെതിരെ പൊതു താൽപര്യ ഹർജി നൽകിയത്. ദീപ്കെയെ കുറ്റവാളിയായി പ്രഖ്യാപിച്ച് നാടുകടത്താനുള്ള അഭ്യർത്ഥന അമേരിക്കയ്ക്ക് നല്കണം എന്നാണ് ആവശ്യം. അഭിജിത് ദീപ്കെയുടെ പ്രതിഷേധ ആഹ്വാനം ഇൻസ്റ്റഗ്രാമിൽ കണ്ടവരുടെ എണ്ണം ഇതിനിടെ ഒന്നേകാൽ കോടി കടന്നു. സിജെപിയെ തള്ളാത്ത പ്രതികരണമാണ് അരവിന്ദ് കെജ്രിവാൾ നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam